Saturday, November 24, 2007

ഹരിയണ്ണന്റെ സര്‍ഗസന്ധ്യ എന്ന കവിത

ഹരിയണ്ണന്റെ

സര്‍ഗസന്ധ്യ എന്ന കവിത.

എനിക്ക്‌ കവിത ചൊല്ലലില്‍ കഴിവൊട്ടും തന്നെ ഇല്ല. ശ്രീ അനംഗാരി തുടങ്ങിയ മഹാന്മാരാണ്‌ അതില്‍ വിദഗ്ദ്ധര്‍.
അതുകൊണ്ട്‌ ഈ അവിവേകം ക്ഷമിക്കുമല്ലൊ
O T ഹരിയണ്ണന്‍ എന്നു വിളിച്ചാല്‍ ഗുരുത്വദോഷം വരുമോ? :) :)

Get this widget | Track details | eSnips Social DNA

Monday, April 16, 2007

ശ്രീ ശിശു എഴുതിയ "ബോധമാണ്‌" എന്ന കവിത




ശ്രീ ശിശു എഴുതിയ "ബോധമാണ്‌" എന്നു തുടങ്ങുന്ന കവിത ഇത്രനാളും ഞാന്‍ കാണാഞ്ഞത്‌ വളരെ കഷ്ടമായി പോയി.

വളരെ അര്‍ത്ഥവത്തായ ഈ കവിത എഴുതിയത്‌ "ശിശു"വാണോ "വന്ദ്യവയോധികന്‍" ആണോ (പ്രായത്തിലല്ല കേട്ടോ) എന്നു സംശയം തോന്നിപ്പോകും.

ഏതായാലും ആ കവിത ഒന്നു ചൊല്ലി പോസ്റ്റ്‌ ചെയ്യുന്നു.



if the ABOVE PLAYER DOESN'T WORK
Pl Click here

Sunday, April 15, 2007

കണിക്കൊന്ന














നിലവിളക്കിന്‍ മുന്നിലെന്‍ പൊന്‍പുഷ്പമഞ്ജരീജാലം
കണികണ്ടുണരാനായ് മനസ്സൊരുങ്ങുമീ മേടപ്പുലരിയില്‍
മലയാള മണ്ണില്‍ സ്വര്‍ണ് ണ ബിന്ദുക്കളായ് പൊഴിയാന്‍
എന്‍ ജന്മമേ കണിയൊരുക്കി കാത്തിരുന്നു ഞാന്‍

ജന്മ ജന്മാന്തരങ്ങളായ് ഞാന്‍ ചെയ്യുമാ തപസ്സിന്‍
സുകൃത പുണ്യമായ്, വരവായ് വീണ്ടുമൊരു വിഷുക്കാലം
മലനാടിനു കണികണ്ടുണരാനായീ പൊന്‍ മലരുകള്‍
ഞാനര്‍പ്പിക്കുന്നെന്‍ കൈനീട്ടമായ്, കാണിയ്ക്കയായ്

എന്‍ കാല്‍ച്ചുവട്ടിലിന്നില്ല ബാല്യത്തിന്‍ പൂക്കൂടകള്‍
ഇന്നില്ല ചുറ്റും കുരുന്നുകള്‍ തന്‍ ആരവങ്ങള്‍
പകരമെന്‍ പുഷ്പിതമാം ചില്ലകളൊടിച്ചെടുക്കുവാന്‍
വെമ്പുന്നോര്‍ നടത്തും വിലപേശലുകള്‍ മത്രം

നേര്‍ത്ത മഞ്ഞിന്‍ കണങ്ങളെന്‍ കണ്ണീരായ് പൊഴിയവേ
അങ്കുരിച്ചതില്ല അവര്‍ തന്‍ മനതാരില്‍ ദയ തെല്ലുമേ
കണ്ടതില്ലവരെന്‍ ഹൃത്തടത്തിലൂറും ചോരപ്പാടുകള്‍
കേട്ടതില്ലവര്‍ വിങ്ങുമെന്‍ മനസ്സിന്‍ തേങ്ങലുകള്‍

എന്‍ ചില്ലകളില്‍ ചേക്കേറി പൊന്‍ പുലരിയില്‍
കാഹളമൂതും വിഷുപ്പക്ഷി തന്‍ മധുരതഗാനമെവിടെ
കൈനീട്ടത്തിനായ് ഉമ്മറത്തെത്തും ചെറുബാല്യമെവിടെ
മേട സംക്രമ സന്ധ്യതന്‍ സിന്ദൂരച്ചെപ്പെവിടെ

കണിവെള്ളരിയും, വാല്‍ക്കണ്ണാടിയും, വിഷുപ്പുലരിയും
സുവര്‍ണ് ണ പുഷ്പങ്ങളും, മലരും, പഴവും നിറദീപവും
നഗരത്തിന് വിഷ്മയങ്ങളാകുമീ ഗ്രാ‍മസൌഭാഗ്യങ്ങളെന്നും
ഓര്‍ക്കാനവര്‍ക്ക് ഐശ്വര്യത്തിന്‍ ഈ പൊന്‍ കണി മാത്രം.

Saturday, April 14, 2007

മേടം പുലരുന്ന നേരം


Click the Play button:




















വിഷുവായിട്ട്‌ ഞാന്‍ എന്തു ചെയ്യും എന്നു വിചാരിച്ചപ്പോള്‍
സാരംഗിയുടെ "മേടം പുലരുന്ന നേരം --" എന്ന കവിത കണ്ടു അതൊന്നു ചൊല്ലി പോസ്റ്റ്‌ ചെയ്യുന്നു.
എല്ലാവര്‍ക്കും വിഷു ആശംസകളോടെ
if the ABOVE PLAYER DOESN'T WORK
Pl Click here

Friday, March 02, 2007

പുതപ്പിനുള്ളിലെ ഞാന്‍!

കുഞ്ഞിളം‌മേനിയിലാദ്യമായി
പേരൊന്നെനിയ്ക്കു പതിച്ചുകിട്ടീ
കിട്ടിയതെന്തുമുടനുടനെ
പേരിന്നുചുറ്റുമുരുട്ടിവെച്ചു.
കാണുന്നതെന്തുമാപ്പേരിലാക്കി
നന്നായ്പ്പതിയ്ക്കാന്‍ പഠിച്ചു ഞാനും.
കണ്ടതും കേട്ടതും സ്വന്തമാക്കി
തണ്ടും തടിയും വളര്‍ത്തിവന്നൂ.


നാലാളുകാണാ, നുയര്‍ന്നിരിയ്ക്കാന്‍‍,
കോലമാലോലമലങ്കരിയ്ക്കാന്‍‍,
മീതേയ്ക്കുമീതേയെടുത്തണിഞ്ഞോ-
രാടയ്ക്കു കയ്യും കണക്കുമില്ല...
മിന്നിത്തിളങ്ങുമെന്നാടനോക്കി-
യമ്പരന്നേവരും പുഞ്ചിരിച്ചൂ
ഞാനും മയങ്ങിയാപ്പുഞ്ചിരിയില്‍
“അമ്പട! ഞാനേ! ഞെളിഞ്ഞുനിന്നൂ...


ചുറ്റിയും ചുറ്റിയുമെന്റെചുറ്റും
ആടകളൊട്ടിപ്പിണഞ്ഞുപോയീ
ആവില്ലഴിയ്ക്കാ, നഴുക്കുപറ്റി-
ച്ചേര്‍ന്നവിഴുപ്പായളിഞ്ഞുനില്‍ക്കേ
വേര്‍ത്തതും വീര്‍പ്പൊട്ടു മുട്ടിയതു-
മാടകള്‍ക്കല്ലെനിയ്ക്കായിരുന്നൂ.
വേണ,മടര്‍ത്തണമീയഹന്ത-
ക്കട്ടിപ്പുതപ്പിനി
വേണ്ടെനിയ്ക്ക്!

Sunday, February 25, 2007

സാരംഗിയുടെ മിഴിച്ചെപ്പില്‍ എന്ന ഗാനം പണിക്കര്‍ സാര്‍ പാടുന്നു.

മിഴിച്ചെപ്പില്‍ നിന്നു വാര്‍ന്ന
മണിമുത്തൊന്നെടുത്തു ഞാന്‍
‍നിനക്കായി ദേവന്റെ മുന്നില്‍ വയ്ചു
വിതുമ്പുന്ന മനസ്സിന്റെ പടിവാതില്‍ തഴുതിട്ടു
വിട ചൊല്ലുന്നു വഴി പിരിയുന്നു..
(മിഴി)

ആകാശം നിറയുന്ന വര്‍ഷകാല മേഘങ്ങള്‍‍
‍ഹൃദയാംബരത്തിലും നിഴലേകുന്നു
നീയിറുത്ത പൂവിന്റെ നിറം വാര്‍ന്നോരിതളുകള്‍
‍ആത്മാവില്‍ അണയാത്ത ജ്വാലയാകുന്നു..
(മിഴി)

തിരകളിരമ്പുന്ന കടലിന്റെ തീരങ്ങള്‍
‍സമ്മാനമായ്‌ തന്ന ശങ്ഖുടയുന്നു
ഇനിയൊരു വാക്കിന്റെ വേദന പകരുവാന്‍
മടിക്കുന്നു ഞാന്‍, ഈ പടിയിറങ്ങുന്നു...





powered by ODEO

ആദരാഞ്ജലികള്‍

Photobucket - Video and Image Hosting

പി. ഭാസ്കരന്‍ മാഷിനു കവിതാലോകത്തിന്റെയും കവിയരങ്ങിന്റെയും ആദാരാഞ്ജലികള്‍

Saturday, February 24, 2007

St Joseph's College ഇലെ മിസ്‌ ശാന്തി പാടിയതും,

മെഡിസീന്‍ ഫൈനല്‍ ഈയര്‍ പഠിക്കുമ്പോള്‍ ആലപ്പുഴയില്‍ നടന്ന ഒരു ആഘോഷത്തില്‍ ഒരു നാടകത്തിനു വേണ്ടി സംഗീതം കൊടുത്തതും akkaalaththe UnivErsity winner aaya St Joseph's College ഇലെ മിസ്‌ ശാന്തി പാടിയതും, എന്റെ കൂട്ടുകാരായ Dr.Vijayan Violin ലും Dr.Gopikumar തബലയിലും മറ്റും എന്റെ കീബോര്‍ഡിനെ അകമ്പടി ചെയ്ത്‌ അവതരിപ്പിച്ച ഒരു ഗാനം. വളരെ പഴയ കാലത്തെതായതുകൊണ്ട്‌ എഴുതിയ ആളിന്റെ പേരും രണ്ടാമത്തെ സ്റ്റാന്‍സയും ഓര്‍മ്മയില്ല
http://www.geocities.com/indiaheritage/orupathi.mp3

Thursday, February 22, 2007

സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു

പൊതുവാളന്റെ സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു എന്ന കവിതയുടെ ആദ്യഭാഗം ഒന്നു ഈണമിട്ടു പാടിനോക്കിയതാണ്‌. ആരെങ്കിലും ശബ്ദമാധുര്യമുള്ള പാട്ടുകാര്‍ പാടിയിരുന്നെങ്കില്‍ എന്നാശിക്കുന്നു.
http://www.geocities.com/indiaheritage/swapnam.mp3

Saturday, February 03, 2007

ഓര്‍മ്മച്ചെപ്പ്

ഋതുമാറി കാലം പിന്നെയുമീവഴിവന്നു
വസന്തത്തിന്‍ മഞ്ഞിന്‍ കണമായ്
പുല്‍നാമ്പുകളില്‍ മുത്തുകള്‍ തിളങ്ങി
രാവിലെവിടെയോ പാല പൂത്തുലഞ്ഞു
കാറ്റിലെന്നെ മദിപ്പിക്കും പാലപ്പൂമണം
മനസ്സിന്‍ വിഷാദമകറ്റും ചന്ദ്രികരാവ്
മെയ്യിന്‍ തപം താഴ്ത്തും കുളിര്‍കാറ്റ്
പടികടന്നെത്തുന്ന ആ‍തിരപ്പാട്ട്
ഇന്നിന്റെ സുഗന്ധം ഇന്നലെയ്ക്കു വഴിമാറി
രഥമുരുളും വഴികളില്‍ ഇന്നലെയുടെ കാവല്‍ക്കാര്‍
സര്‍പ്പപ്പാട്ടിന്‍ ഈരടികളില്‍ ശോകത
സംഭ്രമനിറങ്ങളിലിഴഞ്ഞെത്തും കരിനാഗം
എണ്ണവരണ്ട് കരിന്തിരി കത്തിയ
നിലവിളക്കില്‍ ചിറകു കരിഞ്ഞ ശലഭം
ദൂരക്കണ്ണുമായ് ഉമ്മറത്തിണ്ണയില്‍
ആരെയൊ കാത്തിരുന്ന ബാല്യവിരഹം
ശാപവചനങ്ങളിരുള്‍ മൂടിയ അഗ്രഹാരം
ഓര്‍മ്മകളില്‍ വിശപ്പിന്റെ വിറയല്‍
കണ്ഠത്തില്‍ ദാഹത്തിന്റെ വരള്‍ച്ച
മനസ്സില്‍ നിര്‍വ്വികാരതയുടെ മരവിപ്പ്
പുറകോട്ടിനിയും ഉരുളാന്‍ മടിയ്ക്കുന്ന
ഓര്‍മ്മരഥം വേരുകളില്‍ തട്ടി നിന്നു.

‌‌‌‌‌‌‌‌‌‌‌‌‌‌‌
(എന്റെ ബ്ലോഗിലും ഇതിട്ടിട്ടുണ്ട്)

Tuesday, January 23, 2007

താജ്‌മഹലിന്‌ ഒരോര്‍മ്മക്കുറിപ്പ്‌

കവിത: പി. ശിവപ്രസാദ്‌

ഏഴു വന്‍കരകളിലെ അദ്ഭുതക്കാഴ്ചകള്‍
ഉള്‍ക്കാമ്പിലേറ്റി തിമിര്‍ത്തുലഞ്ഞുള്ളവന്‍
നൂറു തെരുവോരങ്ങള്‍ പൊള്ളിച്ച ചോരയില്‍
വറചട്ടിയായി തപിച്ചുഴറുന്നവന്‍
ചകിതജന്മത്തിന്‍ തിരുക്കുറള്‍ പാടിയീ
സ്‌മൃതികുടീരത്തിന്‍ തഴുതുകള്‍ക്കിപ്പുറം.

ഉള്ളിലുറവാകുന്ന കണ്ണുനീര്‍ക്കാഴ്‌ച്ചകളില്‍
മധുവല്ല, രക്തപാത്രം നിറഞ്ഞു.
തുള്ളിയുറയും കലിക്കോമരങ്ങള്‍ വെട്ടി-
വീഴ്‌ത്തിടും ലോലമാം ചിറകുകളിലെങ്ങുമേ
മാംസക്കിളുന്നിന്റെ ഭേദരുചി തേടുന്ന
നീള്‍ക്കൊക്കുമായി പറന്നിറങ്ങുന്നതാര്‍?
എങ്കിലും സ്വപ്‌നാടകന്‍, വിഭാതത്തിന്റെ
ശംഖതീര്‍ത്ഥങ്ങളാല്‍ ഉള്ളുണര്‍ത്തുന്നിവന്‍.

കുരുടന്റെ കണ്‍കിണറില്‍ വീണ വെട്ടങ്ങളില്‍
കുതിരകള്‍ ചിനയ്‌ക്കുന്നിരുട്ടായ്‌, കുളമ്പൊച്ച
കുതറുന്ന വിപിനമായ്‌ മാറുന്നു ജീവിതം
കുരുതിശിലയില്‍ പൂത്തുനില്‍ക്കുന്നു യൌവനം.
ആത്മഹനനത്തിന്റെ കുരിശ്‌ശുപീഢയ്‌ക്കുമീ
സാന്ധ്യരജസ്‌സാം കൊടിക്കൂറ സാക്ഷി.

തിരസ്‌കൃതന്‍ തന്നുടെ പ്രണയകുടീരമേ
തിരയൊടുങ്ങാത്ത മനസ്സിന്റെ തടവില്‍ നിന്ന്
ഒരു കാക്കയായിപ്പറക്കുന്നു ഞാന്‍, നിന്റെ
ബലിതര്‍പ്പണക്കൊറ്റിരന്നു കേഴുന്നു.
വെണ്‍ശിലകളുടലാര്‍ന്ന പ്രണയരാജ്ഞിത്വമേ
ദുഃഖമൊഴിവാകാത്ത സ്വപ്നരാജാവു ഞാന്‍,
ശരമൊന്നുപോലും പിഴയ്ക്കാത്ത കാലമിത്‌
ശരിയൊക്കെയും പുത്രനോതുന്ന വാക്കുകള്‍.
സിംഹാസനം കൊതിക്കാത്ത രാജത്വമായ്‌
ഹിംസാലയങ്ങള്‍ വാള്‍മുനയാല്‍ തുറക്കാതെ
സര്‍വ്വം ത്യജിച്ചീ കിടങ്ങുകള്‍ക്കിക്കരെ
ജഢമിറക്കി, മണല്‍മുടിവെച്ചു, മന്ദിരം
പണിയുമൊരു ശില്‍പിയുടെ സ്‌മൃതി പൊത്തി,
മരണങ്ങള്‍ തുകിലിട്ട കല്ലറയിലേക്കു നടകൊള്‍കെ
ഞാന്‍തിരയുന്നതേതു ജ്വരരാത്രിയുടെ ശിബിരങ്ങള്‍?

കുഞ്ഞുറുമ്പിന്റെ ഹിമാലയക്കാഴ്‌ചപോല്‍
നിന്റെ പാദങ്ങളെ തൊട്ടു നിന്നീടവേ
യമുനയെന്നില്‍ ഗോവര്‍ദ്ധനം തിരയുന്നു,
മുങ്ങിക്കയറും പടവുകളോ കളിത്തൊട്ടിലാട്ടുന്നു,
അതിന്‍ തുഞ്ചത്തൊരാല്‍മരച്ചോട്ടിലിരുന്ന്‌
ഗുലാം അലി പാടുന്നു.
പൂക്കുന്നു ജലതരംഗം പോലെ ശീലുകള്‍
ആയിരം കണ്‍കളായ്‌ വിടരുന്നു വാനവും.
ഒരു ഞൊടിയില്‍ ഉടവാള്‍ത്തിളക്കത്തിലാരുടെ
തലതെറിക്കുന്നു?
കറുത്ത സൂര്യന്റെ ശവം അടിമയെപ്പോലെ
മുക്കാലിയില്‍ തൂങ്ങുന്നു!
വിയര്‍പ്പുചേര്‍ത്താരോ വീഞ്ഞു മോന്തുന്നു.

മെല്ലെയൊരാലക്തികാംഗുലി പോലവേ
ശിരസ്സിലേക്കാരുടെ കണ്‍കളാം ശംഖുകള്‍
നീരന്‌ധ്രഹൃദയമായ്‌ മന്ദം സ്രവിക്കുന്നു?
അതില്‍ വിശ്വസൌന്ദര്യ ബിംബശോകങ്ങളായ്‌
നിന്‍ ഭഗ്നദേഹിയൊരു തബലുടെ പുകഴുപോല്‍
ഷഹനായി മീട്ടുമെന്നുയിരിലേക്കണയുന്നു
ജനിവീണ കമ്പിതമാവുന്നു പിന്നെയും.
ഹീനനക്ഷത്രവാല്‍ പൂത്തിരികത്തവേ
ഓര്‍മ്മകളുറങ്ങും ഭ്രമണപഥത്തില്‍ ഞാന്‍
ആരുമേ പാടാത്തൊരാത്മരാഗം തേടി
അലയുന്നു ഷഡ്‌കാലസ്വരമൌനമായ്‌.

മൃതിയിലുമുയിര്‍ക്കുമെന്‍ പ്രണയസാന്നിദ്‌ധ്യമേ...
വിഫലജന്മത്തിന്‍ വികര്‍ഷങ്ങളില്‍, ഭ്രാന്ത-
വിഷവപുസ്സില്‍ച്ചേര്‍ന്ന രണവിപല്‍സന്ധിയില്‍
അമൃതമാകട്ടെ നിന്‍ തിരിവിരല്‍ത്തുമ്പുകള്‍.

000

Monday, January 22, 2007

സീതായനം

സുരാംഗനയാം വനകന്യയാണിവള്‍
ഇന്നെന്‍ ഹൃദയം കവര്‍ന്ന രതീദേവി
എന്നുള്ളില്‍ മോഹതല്‍പ്പം തീര്‍ത്തവള്‍
ഇവളെന്‍ മുജ്ജന്മ കാമിനി സീതയല്ലേ?
സ്മൃതിയുടെ കാഴ്ചയ്ക്കുമപ്പുറം അകലെയെങ്ങോ
നീളുന്ന കാലത്തിന്റെ വേരുകള്‍ക്കിടയില്‍
‍കഴിഞ്ഞ ജന്മത്തിന്‍ ഇരുണ്ട ഇടനാഴികള്‍
അതിലൂടെയെന്‍ മനമിഴികല്‍ കടന്നുപോയ്
ചുവന്ന സായം സന്ധ്യകളില്‍ സിന്ദൂരമായ്
നിഴലുകള്‍ കെട്ടിപ്പുണരുന്ന ഇടവഴികളില്‍
നിലാവ് വീഴുന്ന ആമ്പല്‍ക്കുളപ്പടവുകളില്
‍കൊള്ളിയാന്‍ മിന്നുന്ന കര്‍ക്കിടക രാവില്‍
മകരരാവിലെ കോടമഞ്ഞിലൊക്കവേ
എന്നിലേയ്ക്കവള്‍ ചൂടിനായ് ചായുന്നേരം
അധരങ്ങളില്‍ നറുതേന്‍ ചാലിച്ചവള്‍
‍ചോലമരപ്പൂന്തണലിലെന്‍ മാറില്‍ മയങ്ങുമ്പോള്‍
മൃദുനിശ്വാസങ്ങളാല്‍ തഴുകിയെന്നെയുറക്കിയ
ഇവളെന്‍ പ്രിയ സീത തന്നെയല്ലേ
ഏകാന്തതയില്‍ കുളിരായെന്നില്‍ നീ പടരുമ്പോള്‍
‍സിരകളില്‍ ഉന്മാദമായ് നീ കത്തുമ്പോള്‍
അറിയുന്നു നീയെന്‍ മുജ്ജന്മ കാമിനി സീതയാണല്ലോ.
പതിതയെന്നാര്‍ത്ത ജനത്തിന്റെ മുന്നില്‍
വലിച്ചെറിഞ്ഞു ഞാന്‍ നിന്നെയന്നാദ്യമായ്
ഓര്‍ത്തതില്ല നിന്‍ മൌനദുഖങ്ങളെ കണ്ടുമില്ല
മന്ന്വന്തരങ്ങള്‍ മാഞ്ഞുപോയീടിലും മായുമോ
ഈ മണ്ണില്‍ കാലം വരച്ച ലക്ഷ്മണരേഖകള്‍

Saturday, January 20, 2007

കിരണ്‍ പാടുന്നു.

ഫാദര്‍:ഷാജി തുമ്പേച്ചിറയിലിന്റെ “അമ്മ”എന്ന കവിതാസമാഹാരത്തിലെ “പശ്ചാത്താപം”എന്ന കവിത.
അധികമാരുമറിയപ്പെടാത്ത ഒരു ക്രിസ്ത്യന്‍ പുരാണം,ക്രൂരനായിരുന്ന നികുത്തിപ്പിരിവുകാരനായ അരിമത്യായിലെ ജോസഫ് തന്റെ ഹൃദയം തന്നെ ക്രിസ്തുവിന് കല്ലറയാക്കി നല്‍കുന്ന ഒരു പശ്ചാത്താപത്തിന്റെ കവിതാവിഷ്ക്കാരം..

ആലാപനം : കിരണ്‍സ്..!!
Broadband Player

powered by ODEO
Dial-up Player:



Right Click and save target as to download this song.

2.Lo-Fi Mp3

എന്നെയറിയുമോ നിങ്ങള്‍ എന്റെ പേരിന്നറിയുമോ നിങ്ങള്‍ (2)
കാല്‍ വരിക്കുന്നിന്റെ ഓരത്തിരിക്കുമെന്‍ നെഞ്ചിന്റെ നൊമ്പരം
കേള്‍ക്കുമോ നിങ്ങള്‍ ..എന്റെ ഹൃദയവിലാപ തലമറിയുമോ നിങ്ങള്‍..(2)

കുരിശോടു കൂടി നീ വീഴവേ ഞാനുമാപ്പൂഴിയില്‍ വീണെന്റെ നാഥാ..
മുട്ടുകള്‍ പൊട്ടീയൊലിക്കവേ എന്മനം ചോര വിയര്‍ത്തെന്റെ ദേവാ
നിന്റെ അരികിലെത്താനെന്റെ നെഞ്ച് പിടക്കുന്ന കാര്യവും നീയിന്നറിഞ്ഞു
എന്റെ ഉള്ളിന്റെയുള്ളും നീ കാണ്മൂ...

ദൂരത്തിരുന്നു ഞാന്‍ പ്രത്തോറിയത്തിലെ രോദനം കേട്ടെന്റെ നാഥാ
തീകാഞ്ഞിരുന്നോരാ ശിമയോന്റെ നെഞ്ചിലെ തീക്കല്‍ക്കൂനയും കണ്ടു..
ആ നിസ്സഹായദുഖത്തില്‍ തൂവല്‍കൊഴിഞ്ഞൊരു വെള്ളരിപ്രാവായ് നിന്നു
മനം വെള്ളിടിയേറ്റ പോല്‍ നിന്നു..(2)

എന്റെ നെഞ്ചില്‍ ഈ ഇടനെഞ്ചില്‍ .എന്റെ കണ്ണീരില്‍ ശുദ്ദനാര്‍ദീനും ചേര്‍ത്ത്
നിന്റെ തിരുമുറിപ്പാടുകള്‍ വച്ചു കെട്ടിപ്പൊതിഞ്ഞ് ..പൊന്നു പോലെ നിന്നെ ഞാന്‍
സംസ്ക്കരിച്ചത് ഇന്നെന്റെ ഹൃദയത്തിലത്രേ..(2)

വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ നാഥന്ന് വെള്ളം കൊടുപ്പതിനായി
സ്നേഹിതരാണെന്നു ഭാവിച്ചവരില്ല..ദൂരത്തവര്‍ പോയൊളിച്ചേ..
നിന്റെ ചാരത്തെ വൈരികള്‍ നീട്ടിയ പാത്രത്തില്‍ കയ്പ്പാണെന്നവിടുന്നറിഞ്ഞു
ഒക്കെ ദൂരത്ത് നിന്നീ..പാപി കണ്ടു..

ഒരു നയാ പൈസ പോലും വാങ്ങാതെ ഞാനീ കല്ലറ നല്‍കാം
സൌജന്യമാണെങ്കിലുമിത് എന്റെ നീച പാപങ്ങളുടെ നിഴല്‍ ഇഴയുമീ മണ്ണ്
എന്റെ ഖോര പാപങ്ങളുടെ പാമ്പിഴയുമീ ഗുഹ..
നിന്റെ ജഡം പോലും വെറുക്കുമെന്നോര്‍ത്തിന്ന് നീറിപ്പുകയുന്നു ഞാന്‍ (2)

ജീവിച്ചിരിക്കേ നിനക്കായി ഒന്നുമേ ഞാനേകിയില്ലെന്റെ നാഥാ.
കൂടിരുന്നൊരുമാത്ര സ്നേഹം പകരുവാന്‍ അന്നെനിക്കായില്ല നാഥാ
നിന്റെ മൃതദേഹമെങ്കിലും പൂജിച്ചു വയ്ക്കുവാന്‍ കൊതിയോടെ ഞാനിന്നു നില്‍പ്പൂ..

ഇതതിമോഹമാണെങ്കില്‍ മാപ്പ്..(3)
ഈ കല്ലറ ശൂന്യമാമീ ഹൃദയ കല്ലറ..
നിന്റെ മൃതസംസ്ക്കാരത്തിനു നല്‍കുന്ന എന്നെ
അരിമത്യായിലെ ഈ പാപിയേ നീ സ്വീകരിക്കേണമേ..!!

Tuesday, January 16, 2007

പണിക്കര്‍ സാര്‍ പാടുന്നു.

ഇന്‍ഡ്യാ ഹെറിറ്റേജ് എന്ന പേരില്‍ ബൂലോഗത്ത് എഴുതുന്ന ശ്രീ.പണിക്കര്‍ സാര്‍, പൊതുവാളന്റെ കവിയരങ്ങില്‍ തന്നെ പകര്‍ത്തിയിട്ടുള്ള സ്വരരാഗസാന്ദ്രമാം എന്ന ഗാനം ഈണം ചെയ്ത് പാടുന്നു.

Friday, January 12, 2007

ഉണര്‍ത്തുപാട്ട്(കവിത)

അമ്മേയെന്ന് വിളിച്ചൊരുണ്മയിലുണര്‍ന്നതിന്‍-
നൈര്‍മ്മല്യമൊക്കെയമതുപോലെ നില്‍ക്കവെ..
നീട്ടിയവര്‍ണ്ണക്കടലാസ്സിലെ തുണ്ട് മധുരിക്കു-
മൊരു മിഠായി മാത്രമായി കാണുന്ന കണ്ണുകള്‍.
പുണരുവാന്‍ നീളുന്ന കൈകളൊക്കെയു-
മാസ്നേഹതലോടലാണെന്നുമാത്രമറിയുന്നൊരറിവും.
ചിരിക്കൂമീ മുഖങ്ങളിലെല്ലാമുയിരിന്റെ നേരാം
ജനിതകസ്നേഹമെന്നോര്‍ക്കുന്ന നെഞ്ചകം.
പരിഭവമൊന്നു മാത്രമെനിക്കിന്നു നിന്നോടീ-
കാലത്തിലുമെന്തേ കാത്തൂ ജനനത്തിന്‍ നൈര്‍മല്യം.

തുക്കിവില്‍ക്കായാണിന്ന് പണ്ടമായി,വിലയേറ്റം-
കൂടുതലെന്ന് പോലും കരളിനും തൊലിക്കും.
മിടിപ്പെന്നോ ഒടുങ്ങിയൊരാ കുഞ്ഞ് ഹൃത്തിന്റെ
പണമെണ്ണിപിരിക്കയാണീ നീ വളര്‍ത്ത മക്കള്‍.
പിണത്തിലും പ്രേതവൈകൃതമാടിയൊടുങ്ങുന്ന-
നേരത്തതായിരമായി പിരിക്കേയെങ്കിലുമൊരിക്കലും
കാണാതെ പോകുന്നുവീ നരഭോജികളമ്മതന്‍ മുലത്തടം
തേടുന്ന പൈതലില്‍ മുഖത്തുണ്മതന്‍ മരവിച്ച നിഴലാട്ടം
ഇനിയും നീ കാത്തിരിക്കുവതെന്തിനെന്നറിവീല്ലെനി-
ക്കെന്നാലുണ്മയില്‍ കേഴുന്നുവുണര്‍ത്തെഴുന്നേല്‍ക്കൂ.

(നിഠാരിയുടെ വേദന)

-പാര്‍വതി.

Wednesday, January 10, 2007

രാഗപൂജ

അര്‍ക്കനെ കാണാതന്നാദ്യമാ‍യാ
സൂര്യകാ‍മിനി കണ്ണീര്‍ തൂകിയോ
പൊന്നിളം ഗാത്രം തെന്നല്‍ തഴുകവേ
അവള്‍ തന്‍ കണ്ഠമിടറിയോ

ആ മനം കാണാന്‍ നിനക്കായില്ലെന്നോ
നിന്നൊര്‍മ്മകള്‍ ചുടു നിശ്വാസങ്ങളായ്
അവള്‍തന്നന്തരംഗം പൂരിതമാക്കവേ
എങ്ങുപോയ് മറഞ്ഞു നീ ദേവാ

ഈ പുലര്‍കാലം മത്രമാണവള്‍ തന്‍ കനവില്‍
മധുരതരമൊരു സ്വപ്നമായ് നീയവള്‍ തന്‍
അന്തരാത്മാവില്‍ അറിയാതെ നിറയവേ
എങ്കിലും നീ വന്നില്ലല്ലോ ദേവാ, ഒരു നോക്കു കാണാന്‍

മഞ്ഞിന്‍ കണങ്ങള്‍ തീര്‍ത്ത ശയ്യാതല്‍പ്പത്തില്‍
മഞ്ഞപ്പട്ടു പുതച്ചവള്‍ നിനക്കായ് കാത്തിരുന്നു
മഴമേഘങ്ങള്‍ മാറാനായവള്‍ കൈകൂപ്പി നിന്നു
മിഴികള്‍ ചിമ്മാതെ അവള്‍ നിനക്കായ് കാത്തിരുന്നു

അംബരം ചുവന്നില്ല, കിഴക്കുണര്‍ന്നില്ല
മധുരിത സ്വപ്നനങ്ങളൊരായിരം
ആവണിപ്പൂക്കളാ‍യ് അവളില്‍ നിറയവേ
അവള്‍ മിഴിനീരോടെ ദേവനായ് കാത്തിരുന്നു

നീയറിയാതാ വഴിത്താരയില്‍ ഹൃദയപുഷ്പ ദലങ്ങള്‍
വിതറി കാത്തിരുന്നതും പിന്നെ നിഷ്ഫലമായൊരാ
കാത്തിരിപ്പിന്നന്ത്യത്തില്‍ സന്ധ്യതന്‍ മടിയില്‍
നീ തലചായ്ക്കവേ അവള്‍ തന്‍ മിഴികള്‍ ഈറനായ്

അര്‍ഹയല്ലെങ്കിലും നിന്‍ രാഗത്തിനായ് കാത്തനേരം
ഒഴിഞ്ഞു മാ‍റിയതെന്തെ സഖേ പിറ്റേന്നംബരമദ്ധ്യേ
അടങ്ങാ‍ത്ത കലിയുമായ് നില്‍ക്കും നിന്നെ കണ്ടവള്‍
മന്ദസ്മിതം പൊഴിച്ചുനിന്‍ ‍ ചാരത്തണയും നേരം

കനല്‍ നാവുകളാല്‍ നീയവളെ ചുട്ടെരിച്ചിട്ടും
ആത്മാവിലെ കോണിലെങ്ങോ ഇന്നും
ഒരു തങ്ക വിഗ്രഹം പോല്‍ തിളങ്ങും
നിന്‍ രൂപം ഞാന്‍ കണ്ടുവല്ലോ ദേവാ

Tuesday, January 09, 2007

ചക്രവാകപ്പക്ഷി

നിണം വാര്‍ന്നൊരു മനസ്സുമായെന്‍
ജനിമൃതികള്‍ക്കിടയിലെ
നക്തമുഖപൂരിത ഗഹനങ്ങള്‍ താണ്ടുന്ന
ചക്രവാകപ്പക്ഷിയാണു ഞാന്‍

അമ്പേറ്റ കാന്തന്റെ മാറില്‍ നിന്ന്
ആയിരം ക്രൌഞ്ചങ്ങള്‍ ഉയിരിട്ടെണീക്കവേ
അവതന്‍ ചിറകടിയൊച്ചയാലന്നാ
അടവി പോലും നടുങ്ങി വിറയ്ക്കവേ

അന്നാദ്യമായ് ഞാനെന്‍ കൂട് വെടിഞ്ഞ്
അനാമൃതയാത്രയ്ക്കായ് ചിറകു വിരിച്ച്
അനന്തമാമീ വിഹായസ്സിലേയ്ക്കൂളിയിടവേ
നിനച്ചതില്ല ഞാനൊരിക്കലുമീ യാത്ര

പവിഴാധരങ്ങലില്‍ മുത്തമിട്ട് യാത്രയേകാന്‍
പരിഗൃഹീതനാം നാഥനന്നില്ലയെങ്കിലും
പലകുറി, അന്തര്യാമിയായ് അവനെന്‍
പ്രയാണ വീഥിയില്‍ തുണയായുണ്ടായിരുന്നു

ഇരുളിന്‍ മറവില്‍ കൂര്‍ത്ത ദ്രംഷ്ട്രകള്‍ കാട്ടി
കാത്തിരിപ്പൂ ക്രൂരനാം വന നക്രഞ്ചരന്‍
വേട്ടപ്പട്ടിയെപ്പോല്‍ അവനെന്‍ വിറയാര്‍ന്ന
മേനിയില്‍ ചാടിവീണോരു നേരം

ഇരുളില്‍ കരിമ്പടക്കാട്ടിനുള്ളില്‍ നിന്നെങ്ങോ
എന്‍ ദേവന്റെ ആത്മാവെത്തിയോ
ആ നക്രഞ്ചരന്റെ മേല്‍ ചാടി വീണുവോ
മൃതതാളമായ് പിന്നൊരു രോദനം മാത്രം

ചിറകു കുടഞ്ഞു ഞാനുയര്‍ന്നു പൊങ്ങിയാ
മരച്ചില്ലമേലിരുന്നു ഇരുളിലേയ്ക്കു മിഴി നട്ട്
പിന്നെയെപ്പൊഴൊ നിദ്ര വന്നു മാടി വിളിക്കവേ
പറന്നകന്നൂ ഞങ്ങള്‍ ദൂരെ നിലാവിന്‍ നാട്ടിലേയ്ക്

Monday, January 08, 2007

ചിത(ഗതം)

അഗ്നിയെ ഭയമില്ല ,കൊളുത്തുവിന്‍
കത്തിയമരുവാന്‍ തന്നെ ജനിച്ചു ഞാന്‍.
പുതുമഴ തണുപ്പിച്ച നാള്‍‌കളിലീമണ്ണില്‍
പുതഞ്ഞു കിടന്നു തണുപ്പകറ്റി.

ചെറിയൊരു പുതുമുളയൊരുനാളീ ലോകത്തെ-
പ്പതിയേ മിഴി തുറന്നെത്തി നോക്കി,
പ്രഭയാം കരങ്ങളാല്‍ മെല്ലെത്തഴുകിയാ
ഭാസ്‌ക്കരനെന്നെപ്പിടിച്ചുയര്‍ത്തി.

പാതയോരത്തു ഞാന്‍ നില്‍ക്കവെ എന്നുടെ
ശാഖകളെത്രപേര്‍ക്കാശ്രയമായ്
വാടിത്തളര്‍ന്നെത്തും യാത്രികരും
പിന്നെ പാറിത്തളര്‍ന്ന പറവകളും
വന്നിരുന്നു മമ ചുറ്റിലും എന്നുടെ
ഉള്‍പ്പുളകം പുഷ്പവൃഷ്ടിയായി.

പാത തൂക്കുവാന്‍ വന്നൊരാള്‍ ചൊല്ലി-
യിതെന്തു കഷ്ടമീ വന്‍‌മരം കാരണം,
പിന്നിലായിപ്പണിതൊരു കെട്ടിട-
മെന്‍‌തടിയാല്‍ മറഞ്ഞതെന്‍ നാശമായ്.

നിയമപാശവും നുണയുടെ വേലിയും
തീര്‍ത്തുകൊണ്ടെന്റെ തായ്‌വേരറുത്തവര്‍
ചിതലരിച്ചൊരെന്‍ ദേഹവുമിന്നിതാ
ചിതയൊരുക്കുന്നനാഥ ദേഹത്തിനായ്.

എന്റെ ജീവിതം സഫലമാകുന്നിതാ
അഗ്നി ശുദ്ധി ചെയ്യുന്നെന്റെ ജീവനെ
യാത്രയാകുന്നു പഞ്ചഭൂതങ്ങളായ് ,
മാറ്റമില്ലാത്തൊരൂര്‍ജ്ജപ്രവാഹമായ്.

ശ്രീ അനംഗാരിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു കവിത കൂടി കവിയരങ്ങില്‍ പോസ്റ്റുന്നു.ഇതു മുമ്പു കാഞ്ഞിരോടന്‍ കഥകളില്‍ പോസ്റ്റിയതു തന്നെ.

Sunday, January 07, 2007

മണല്‍രേഖകള്‍ (കവിത):

ഇല്ലിവിടെയെങ്ങും പതിഞ്ഞു കാണ്‍മാന്‍
കാട്ടുവരയാടു കാല്‍വെച്ചൊരിടം
ഇല്ല മണ്‍കൂനയില്‍ താളം ചവിട്ടുമൊരു
ചാരനിറമാര്‍ന്ന പുല്‍ച്ചാടിയും.
ഇല്ല കുന്നേറുന്നൊരിടയനും
ദയതേടി ഇടറിനീങ്ങും ബലിയാടിന്റെ പറ്റവും.
കല്ലുകള്‍ തടയാത്ത, കുടനിഴല്‍ മൂടാത്ത
മരുമണല്‍വഴികളിലിവന്‍ മാത്രം.

മണല്‍ മഹാകാവ്യമായ്‌ ശകലീകൃതം വര്‍ണ്ണ -
വൈവിധ്യ രാഗങ്ങള്‍ ശീലുകള്‍ചേര്‍ന്നുള്ള
പരുപരുപ്പാര്‍ന്ന സ്വരങ്ങള്‍, ‍ഭാവങ്ങളില്‍
മുള്‍പ്പടര്‍പ്പിന്റെ മൌനം.
സര്‍ഗ്ഗങ്ങളില്‍ ശകുന്തങ്ങള്‍ കാവല്‍
പര്‍വ്വങ്ങളില്‍ കുരുക്ഷേത്രം, കലിപ്പക,
കാണ്ഡങ്ങളായ്‌ ജീവിതം, അരണ്യത്തിന്റെ
കാതിലിളവേല്‍ക്കുന്നു സംവല്‍സരങ്ങള്‍.
ഇലകള്‍ പൊഴിയും പോലെ രാവുകള്‍
‍കാലമിണക്കും കരിയിലക്കോലങ്ങള്‍
ആയിരത്തൊന്നിലും തീരാത്ത കഥകള്‍
ആരും വിതുമ്പുന്ന കാണാക്കദനങ്ങള്‍.
മുറിവേറ്റൊരൊട്ടകം ഇടറിനീങ്ങുമ്പോലെ
തലയറ്റ പനകള്‍ ചരിഞ്ഞുവീഴുമ്പോലെ
ചിറകുമുറിഞ്ഞ കിനാവുകള്‍ പോലെയും
ആരേ മറഞ്ഞകലത്തുരുകുന്നുവോ?

മരുയാത്രയില്‍ വഴിതെറ്റിയെങ്ങോ പോയൊ-
രനുജന്റെ പദരേഖ തിരയുന്നു ഞാന്‍.
നെഞ്ചിലിടറുന്നൊരരുവിയായവനുണ്ട്‌,
കണ്ണിണയിലലിയുന്ന മഴയായുമവനുണ്ട്‌,
കാറ്റിലിളകുന്ന തിരയായ്‌ പരിഭവമുണ്ട്‌,
തേര്‍ച്ചക്രമൂരിയ വ്യഥയും മാര്‍ച്ചട്ടയില്‍
‍വേല്‍ പതിച്ചുള്ള വേപഥുവുമുണ്ട്‌.
ചെയ്യാന്‍ മറന്നുപോയുള്ളതാം കടമയായ്‌
ചെറ്റൊക്കെയോര്‍മ്മ ചിലമ്പുന്നുമുണ്ട്‌.

എവിടെ മണല്‍രേഖകള്‍?
ചിരിക്കുന്നവ,
പൂത്തു വിടരുന്നവ,
തുള്ളിയുറയുന്നവ, ചേറ്റുമണമുള്ളവ,
ചോരനിറമേറ്റവ,
അസ്ഥി പൊടിയാര്‍ന്നവ,
ആര്‍ത്തു കരയുവാനാകാതെയുഴറുന്നവ.
ആരോ സ്വയം വരവേറ്റതാം മൃത്യൂവിന്‍
ചൊടിയാര്‍ന്നവ,
ദേഹജലമാര്‍ന്നവ.

കാണ്മതില്ലേ?
അനാഥമാം ആയിരം ശിഥിലപദമുദ്രകള്‍.
മണലില്‍പ്പതിഞ്ഞ സജീവരൂപങ്ങളില്‍
വരയാടുകള്‍
പുല്‍ച്ചാടികള്‍
വണ്ടുകള്‍
പുഴകള്‍ ജലതരംഗം കോറിയിട്ടവ,
മച്ചുവയേറി കടല്‍ കടന്നെത്തിയ
ചുക്കുംകറുത്തപൊന്നും കടം കൊണ്ടവ,
മാനുഷരില്ലാത്ത കൂനന്‍തുരുത്തിലെ
സ്രാവിന്റെയുദരമായ്‌ ദഹനരസമാണ്ടവ,
ഹരിതകമില്ലാത്ത വാഴ്‌വിന്‍ വനത്തിലെ
കരിനാഗദംശമായ്‌ പാദം നമിച്ചവ,
മാറ്റാന്റെയൊറ്റുകാരായ്‌ പിണമായവ,
മാംസവും ലോഹവുമായേറ്റു വീണവ,
മണ്ണിന്‍ ശിരോരേഖ പോലാം പഥങ്ങളില്‍
‍കോലെഴുത്താണിയായ്‌ വേര്‍പടലമാര്‍ന്നവ.

ഒടുവില്‍...
അറ്റുപൊയ്പേ്പായൊരിടങ്കാലിലെ വിറ
അവസാനമായി വരഞ്ഞിട്ട വാക്കുകള്‍
അവ ചേതനാപൂര്‍ണ്ണമാവുന്നിതോ?
അസ്ഥിയതില്‍ മിന്നിക്കടുക്കുന്നുവോ?
മജ്ജയതില്‍ ശിഖരമായുണരുന്നുവോ?
രക്തമയകോശങ്ങള്‍ പുണരുന്നുവോ?
അതില്‍നിന്നു സ്‌ഫുരിതമായ്‌ കാണ്‍മൂ
ഭൂശില്‍പിയുടെ അമൃതാഭമാം ചിരി.
അതില്‍നിന്നു സ്‌ഫുടതാളമായ്‌ തുടിപ്പൂ
മര്‍ത്ത്യശുഭകാമനയ്ക്കൊരു സങ്കീര്‍ത്തനം.

മണല്‍രേഖകള്‍ മാറിമറിയുന്ന ജീവന്റെ
ജലരേഖകള്‍, അശ്രുമുഖരേഖകള്‍.

000
പി. ശിവപ്രസാദ്‌